റാഞ്ചി: റാഞ്ചി: ജാർഖണ്ഡിന്റെ ഏഴാമത് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ (67) സത്യപ്രതിജ്ഞ ചെയ്‌തു. ഉച്ചയ്‌ക്ക് 12.15ഓടെ റാഞ്ചിയിലെ രാജ്‌ഭവൻ ദർബാർ ഹാളിൽ വച്ചായിരുന്നു സത്യാപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത ഹേമന്ത് സോറൻ ഇന്നലെ രാത്രി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ മകൻ കൂടിയായ ഹേമന്ത് സോറന്റെ രാജിയ്ക്ക് പിന്നാലെ ചമ്പൈ സോറന്റെ നേതൃത്വത്തിലുള്ള 48 എംഎൽഎമാർ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ അർദ്ധരാത്രിയാണ് മന്ത്രിസഭയുണ്ടാക്കാൻ ചമ്പൈ സോറനെ ഗവർണർ ക്ഷണിച്ചത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവർണർ സി പി രാധാകൃഷ്ണൻ നിർദേശം നൽകിയിട്ടുണ്ട്.
ജെഎംഎം പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ഹേമന്ത് സോറൻ ഗതാഗത, എസ്‌ടി – എസ്‌സി വകുപ്പ് മന്ത്രിയായിരുന്നു ചമ്പൈ സോറൻ. ഹേമന്ത് സോറന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളാണ് ഇദ്ദേഹം. അതേസമയം, ജാർഖണ്ഡിലെ 39 എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റുമെന്നാണ് വിവരം. ഇവർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രിയുൾപ്പെടെ മൂന്നുപേർ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.