ന്യൂ ദൽഹി :യാത്ര കൂടുതൽ സുഗമവും സുഖകരവുമാക്കുന്നതിന് അടിമുടി മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ടിക്കറ്റ് റിസർവേഷനിലാണ് പ്രധാനമായും വലിയ മാറ്റങ്ങൾ വരുത്തുന്നത്. യാത്രക്കാർക്ക് മികച്ച സൗകര്യത്തോടെ യാത്ര ചെയ്യാൻ അനുവദിക്കുക, ബുക്കിങ് സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയുക, ഡിജിറ്റൽ ട്രാൻസാക്ഷൻസ് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. പ്രധാനമായും ട്രെയിൻ യാത്രക്കാരെ ബാധിക്കുന്ന ചില നിയമങ്ങൾ താഴെ പറയുന്നവയാണ്.

മേയ് ഒന്നുമുതൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കില്ല. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരൻ ഈ കോച്ചുകളിൽ ഏതിലെങ്കിലും ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആ വ്യക്തിയ്ക്ക് പിഴ ചുമത്താനും ജനറൽ കമ്പാർട്ട്മെന്റിലേക്ക് മാറ്റാനും ടിടിഇക്ക് അധികാരം ഉണ്ടായിരിക്കും. കൺഫേം ടിക്കറ്റുമായി യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്കിടയിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ നിയമം നടപ്പാക്കുന്നതെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ക്യാപ്റ്റൻ ശശി കിരൺ പറഞ്ഞു.
വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർ സ്ലീപ്പർ, എസി കോച്ചുകളിൽ കയറി കൺഫേം ടിക്കറ്റുള്ളവരുടെ സീറ്റുകളിൽ ബലമായി ഇരിക്കാൻ ശ്രമിക്കുന്നത് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ, വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് സുഗമമായ യാത്രയ്ക്ക് തടസമുണ്ടാക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് വെയിറ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് സ്ലീപ്പർ, എസി കോച്ചുകളിൽ പ്രവേശനം നിഷേധിക്കുന്നത്.
എല്ലാ ടിക്കറ്റ് ബുക്കിങ്ങിനും ഒടിപി
ഏജന്റുമാരുടെ ദുരുപയോഗം തടയുന്നതിൻ്റെ ഭാഗമായി പുതിയ നിയമപ്രകാരം ഐ ആർ സി ടി സി പോർട്ടലിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ഓരോ ടിക്കറ്റിനും യാത്രക്കാർ ഒടിപി നൽകേണ്ടതുണ്ട്. പേയ്മെൻ്റ് ഗേറ്റ് വേയിൽ പ്രവേശിക്കുന്നതിന് മുമ്പായി യാത്രക്കാർ ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച് മൊബൈൽ നമ്പർ പരിശോധിക്കണം. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കൊപ്പം എല്ലാ ഉപയോക്താക്കൾക്കും ഇത് ബാധകമാണ്. ഒരു യഥാർഥ യാത്രക്കാരനാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതിന് വേണ്ടിയാണ് ഇത്.
മുൻകൂർ റിസർവേഷൻ 90 ദിവസം മുമ്പ്
നേരത്തെ 120 ദിവസം മുമ്പ് മുതൽ മുൻകൂർ ആയി ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്നു. എന്നാൽ, പുതിയ നിയമം അനുസരിച്ച് 90 ദിവസം മുമ്പ് മുതൽ ആയിരിക്കും മുൻകൂർ ആയി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. ഇത് ട്രെയിനുകളുടെ ഷെഡ്യൂളിങ്ങും ഉപയോഗവും വർദ്ധിക്കാൻ കാരണമാകും.
റീഫണ്ട് രണ്ടു ദിവസത്തിനുള്ളിൽ
ട്രെയിൻ ടിക്കറ്റ് റദ്ദു ചെയ്താൽ രണ്ടു ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കും. നേരത്തെ ഇത് അഞ്ചു മുതൽ ഏഴുദിവസം വരെ ആയിരുന്നു. എന്നാൽ, ഇതിൽ വലിയ മാറ്റമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ടിക്കറ്റ് റദ്ദു ചെയ്ത് രണ്ടു ദിവസം കൊണ്ട് റീഫണ്ട് തുക യാത്രക്കാരന് തിരികെ ലഭിക്കും. ഓൺലൈൻ ബുക്കിങ്ങുകൾക്കും ബാങ്ക് അക്കൌണ്ടുമായി നേരിട്ട് ലിങ്ക് ചെയ്തിട്ടുള്ള കൗണ്ടർ ബുക്കിങ്ങുകൾക്കും ഈ നിയമം ബാധകമായിരിക്കും. ട്രെയിൻ യാത്രകളിൽ കൂടുതൽ സുതാര്യത, സുരക്ഷ, കാര്യക്ഷമത എന്നിവ കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ മാറ്റങ്ങൾ.